\r\nകുറിപ്പ് - ഗിരീഷ് രാജേശ്വരി\r\nമനോരമ ഓൺലൈൻ\r\n\r\n\r\n131 തവണ കണ്ണാടിനോക്കുന്നുണ്ട് വീരാൻകുട്ടിയുടെ ‘തൊട്ടു തൊട്ടു നടക്കുമ്പോൾ’ എന്ന പുസ്തകത്തിൽ പ്രണയം.\r\n\r\n പുസ്തകത്തിന്റെ പേരിടലിന് കാരണമാകുന്ന കവിത പുസ്തകത്തിന്റെ അവസാന താളുകളിലാണ് വിടർന്നു കാണുന്നത്. പ്രണയിക്കുന്ന രണ്ട് പേർ തൊട്ടു തൊട്ടു നടക്കുമ്പോൾ സംഭവിക്കുന്നതെല്ലാം വിടർത്തി കാട്ടുന്ന കവിത. പ്രണയികളോട് സഹികെട്ട് തോൽക്കുന്ന ദൈവം ഭൂമിയെ ഒരാൾക്കു മാത്രം നിൽക്കാൻ ഇടമുള്ളതാക്കി ചുരുക്കി കളയുന്നു. അന്നാദ്യമായി ദൈവത്തിന്റെ ഉദാരതയിൽ അവർ തൃപ്തിപ്പെടും എന്ന് വീരൻകുട്ടി എഴുതുന്നു. \r\nപിന്നെ രണ്ടാളായി തൊട്ടു നടക്കേണ്ടല്ലോ! \r\n\r\nഅകന്നു പോയ ഏകാന്തതയുണ്ട് ഒരിടത്ത്– \r\n\r\n\'ഏകാന്തത ഇത്രമേൽ കൂടെയുള്ളപ്പോൾ ഞാൻ എങ്ങനെ ഒറ്റയ്ക്കാവും....?\'\r\n\r\n ‘‘ലളിത പാചകം’’ എന്ന കവിത പറയുന്നതിങ്ങനെ – \r\n\r\nപ്രണയം ഉള്ളിൽ \r\nഅടങ്ങി കത്തുന്നത് \r\nനിന്റെ കണ്ണുകളിൽ നിന്നറിയാം, \r\nകരുതലുള്ള നിന്റെ ചിരിയിൽ നിന്നറിയാം, \r\nആയതിനാൽ ജീവിതം \r\nപാകത്തിൽ വെന്തു കിട്ടുന്നുണ്ടല്ലോ അല്ലെ? \r\n\r\nമറ്റൊരിടത്ത് ‘‘സന്ദർശനം’’ എന്ന കവിത ഇങ്ങനെയാണ്– \r\n\r\nവെയിൽ വെള്ളത്തിൽ എന്ന പോലെ \r\nനീ എന്നിൽ പ്രവേശിച്ചു, മഞ്ഞ് ഇലയിൽ നിന്ന് എന്ന പോലെ \r\nതിരിച്ചു പോവുകയും ചെയ്തു. \r\nഎങ്കിലും നന്ദിയുണ്ട് നിന്നോട്, \r\nഈ കെട്ടിക്കിടപ്പിനെ \r\nകുറഞ്ഞ നേരത്തേക്ക് നീ \r\nസ്ഫടികമെന്നു തോന്നിച്ചു. \r\n\r\nഈ പുസ്തകത്തിന്റെ നിർമ്മിതിയിലും പ്രണയം ഒളിഞ്ഞിരിക്കുന്നുണ്ട്. \r\n\r\nചിത്രത്തുന്നലുകളുടെ എന്ന പോലെയുള്ള അരികുകളോടെ സാമ്പ്രദായിക പുസ്തക വലിപ്പത്തെപ്പോലും വെല്ലുവിളിച്ച് അത് നമ്മുടെ കൈകളിൽ ഇരിക്കുന്നു. \r\n\r\nപച്ചതഴപ്പാർന്ന കാടിന്റെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ക്ഷണമയക്കുന്ന ഛായാചിത്രത്തിന്റെ പുറംചട്ടയോടെ. എന്തും മറികടന്ന് അതിരുഭേദിച്ച് മാത്രമാണ് പ്രണയ സഞ്ചാരവഴികൾ. \r\n Rating: [5 of 5 Stars!] |