കഥകൾ പരാജയപ്പെടുത്തിയ മനുഷ്യരുടെ 'മെസപ്പൊട്ടേമിയ '
ഡോ.വി.ഹിക്മത്തുല്ല
ചരിത്രവും ഓർമകളും സമകാലികജീവിതത്തിന്റെ തീഷ്ണയാഥാർഥ്യമായി അനുഭവിപ്പിക്കുന്ന കഥകളുടെ സമാഹാരമാണ് സലീം കുരിക്കളകത്തിന്റെ മെസപ്പൊട്ടേമിയ.കഥകൾ കൊണ്ട് പരാജയപ്പെട്ട മനുഷ്യരേയും ഈ കഥാസമാഹാരത്തിൽ നാം കണ്ടുമുട്ടുന്നു.മെസപ്പൊട്ടേമിയയിലെ കഥകൾ ചരിത്രത്തെ സമകാലികമാക്കാനുള്ള ശ്രമങ്ങൾ കൂടിയാണ്.
സ്നേഹത്തിന്റെ ജീവരൂപങ്ങൾ വെളിപ്പെട്ടുനിൽക്കുന്ന സലീമിന്റെ കഥകൾ കാരുണ്യത്തിലധിഷ്ഠിതമായ ഉയർന്ന ജീവിതബോധത്തെ പ്രതിഫലിപ്പിക്കുന്നു.കഥക്ക് വേണ്ടിയല്ല സലീം കഥകൾ എഴുതുന്നതെന്നും അങ്ങനെയായിരുന്നുവെങ്കിൽ കേവലം ധൈഷണിക വ്യായാമമായി പോകുമായിരുന്നു ഈ കഥകളെന്നും അവതാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറയുന്നുണ്ട്. ബുദ്ധിയും ഹൃദയവും ഒരുമിച്ചുനിൽക്കുന്ന സ്വഭാവമാണ് സലീമിന്റെ കഥകൾക്കെന്ന് അദ്ദേഹം എഴുതുന്നു. കഥാഖ്യാനത്തിന്റെ ആത്മാവായിത്തന്നെ ജ്വലിക്കുന്ന അർഥസാധ്യതകളും കാവ്യാലങ്കാരങ്ങളുടെ മികച്ച ഉദാഹരണങ്ങളായ വാച്യഭംഗികളും ഈ കഥകളുടെ വിശേഷതയാണെന്ന് ആമുഖ പഠനത്തിൽ ഡോ.ജമീൽ അഹ്മദ് പറയുന്നുണ്ട്. ചൂട്ടുവെളിച്ചം, കടൽമുറ്റം, മെസപ്പൊട്ടേമിയ, ഒലീവ്കായ, അഖ്ലാക്കിന്റെ മുഖം, അങ്ങാടി ജംഗ്ഷൻ, നഗരച്ചൂട്, സെയ്തുമുഹമ്മദ് സ്മാരക ഗ്രന്ഥശാല, # Me Too, ബി പോസിറ്റീവ് എന്നീ കഥകളാണ് സമാഹാരത്തിലുള്ളത്.
തന്റെ കഥകളിലെ സാംസ്കാരികഭൂമികയെ ക്കുറിച്ച് എഴുത്തുകാരന് നല്ല ബോധ്യമുണ്ട്. ചൂട്ടുവെളിച്ചം എന്ന കഥയിലെ വല്യുമ്മയെപ്പറ്റിയുള്ള വരികൾ ശ്രദ്ധേയമാണ്. "വല്യുമ്മ കഥകളിൽ തന്നെയാണ് . ഖസസുൽ അമ്പിയ മഹാത്ഭുതങ്ങളുടെ വലിയ കിതാബാണ് .കഥകളിലേക്ക് നുഴഞ്ഞുകയറി ആദു ചോദിച്ചു. 'മ്മച്ചീ നാളെ പെരുന്നാളാവോ? വല്ല്യുമ്മയുടെ വെറ്റിലക്കറ പറ്റിയ വലിയ പല്ലുകൾ ചുണ്ടുകളുടെ അതിരുകൾ മുറിച്ച് ചിരിയായി പുറത്തേക്ക് തെറിച്ചു . അങ്ങനെയാണ് അന്റെ പൂതി എങ്കില് പടച്ചോൻ അത് ഹാസിലാക്കിത്തരട്ടെ എന്ന് പറഞ്ഞ് വല്യുമ്മ വീണ്ടും കഥകളിലേക്ക് മടങ്ങി " ഇങ്ങനെ കഥാഖ്യാനത്തെ കൂട്ടുപിടിച്ച് പലതരം ജീവിതചക്രങ്ങളിലേക്ക് കഥാകാരൻ കയറിപ്പോകുന്നു. ബാലകൃഷ്ണ ടാക്കീസിൽ വെള്ളിയാഴ്ച മാറി വരുന്ന ഓരോ പുതിയ പടത്തിലെയും കഥ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു 'ഇദ്' വാസുവേട്ടന്റെ അകത്ത് പെരുകിവരുന്നതിനെ ക്കുറിച്ച് കഥാകൃത്ത് പറയുന്നുണ്ട്. കഥപറയുമ്പോൾ വാസുവേട്ടൻ ജിന്നുകയറിയ മനുഷ്യനാവും.നിരതെറ്റിയ പല്ലുകൾ ക്കിടയിലൂടെ ഡയലോഗുകൾ തെറിച്ചുവീഴും.ടാക്കീസിൽ പോയി സിനിമ കാണാൻ അനുവാദമില്ലാത്ത ആദുവും ചങ്ങാതിമാരായ ചേക്കുവും ഉണ്ണിയും ശിവൻകുട്ടിയും മജീദും അസൈനാരും ചക്കിയും ഒക്കെ ശനിയാഴ്ച വൈകുന്നേരം വാസുവേട്ടന്റെ കുടിലിലെ ചാണകമുറ്റത്ത് ചെവി കൂർപ്പിച്ച് നിശബ്ദരായി കഥ കേൾക്കാനിരിക്കും. വാസുവേട്ടന്റെ ഓലമറച്ചുവരുകളിൽ സിനിമാ മാസികയിൽ നിന്ന് വെട്ടിയൊട്ടിച്ച അഗ്നിപുഷ്പത്തിന്റെയും പാൽക്കടലിന്റെയും സീമന്തപുത്രന്റെയും കായംകുളം കൊച്ചുണ്ണിയുടെയും ചെന്നായ വളർത്തിയ കുട്ടിയുടെയും തുലാവർഷത്തിന്റേയും പരസ്യചിത്രങ്ങളിൽനിന്ന് പ്രേം നസീറും ജയഭാരതിയും കമലഹാസനും ഷീലയും ശാരദയും മധുവും അടൂർഭാസിയും കവിയൂർ പൊന്നമ്മയും കഥപറയാൻ മുറ്റത്തേക്കിറങ്ങി വരും . ഈ വാസുവേട്ടനെ പോലീസ് പിടിച്ചു കൊണ്ടു പോകുന്നുണ്ട് .വാസുവേട്ടൻ പോലീസുകാരോട് കഥ പറയുന്നുണ്ടാവുമെന്നാണ് കഥാകാരൻ വിചാരിക്കുന്നത്. ആയിരത്തൊന്ന് അറേബ്യൻ കഥകളിലെ ഷെഹർസാദയെപ്പോലെ ഓരോ രാത്രിയും ഓരോ കഥ പറഞ്ഞ് പോലീസുകാരെ രസിപ്പിക്കുക ആയിരിക്കും വാസുവേട്ടൻ. അവസാനം കഥകളെല്ലാം പറഞ്ഞു തീർന്നാൽ വാസുവേട്ടൻ തിരിച്ചു വരുമായിരിക്കും .എന്നാൽ വാസുവേട്ടൻ തിരിച്ചു വന്നില്ല. വല്യുമ്മയുടെ നിസ്കാരപ്പായിലിരുന്ന് ആദു കണ്ട സ്വപ്നത്തിൽ, പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റു തളർന്നുകിടക്കുന്ന വാസുവേട്ടനുണ്ട്. കഥകൾകൊണ്ട് പരാജിതരായവരാണോ വാസുവേട്ടനും ആദുവുമെന്ന് വായനക്കാരനു തോന്നാവുന്ന വിശാലമായ മാനങ്ങൾ 'ചൂട്ടുവെളിച്ചം' എന്ന കഥ നൽകുന്നു.
'കടൽമുറ്റ'ത്തിലെ മരക്കാറിന് പതിനാലുവർഷത്തെ ജയിൽവാസക്കാലത്ത് ദസ്തയേവ്സ്കി,കാഫ്ക, ടോൾസ്റ്റോയി, മാക്സിം ഗോർക്കി, വിക്ടർ യൂഗോ, പാമൂക്ക്, ജുംപാലാഹിരി എന്നിവരായിരുന്നു കൂട്ട്. അവസാനമായി മരക്കാർ വായിച്ചത് അറേബ്യയിലെ സംസം ജലത്തെക്കുറിച്ച പുസ്തകമായിരുന്നു. കടപ്പുറത്തെ കലാപങ്ങളുടെ മുറിവുകളെപ്പറ്റി കടൽമുറ്റം പറഞ്ഞുതരുന്നു. ഗൾഫിലെ യുദ്ധാനന്തര ജീവിതത്തെയാണ് 'മെസപ്പൊട്ടേമിയ' എന്ന കഥ അനാവൃതമാക്കുന്നത്. " വീൽചെയറിൽ വീടിന്റെ ഏതു ഭാഗത്തും സൈനബിന് അനായാസം സഞ്ചരിക്കാൻ കഴിയും. ഷെൽഫിൽ നിന്ന് പുസ്തകങ്ങൾ എടുക്കാനും വായിക്കാനും കഴിയും. മിസൈലുകളും വെടിയൊച്ചകളും നിലച്ച് ബസ്റ സമാധാനത്തിലേക്ക് തിരിച്ചുവരണമെന്ന് പ്രാർഥിച്ചും ലൈബ്രറിയുടെ പുനർനിർമാണം സ്വപ്നം കണ്ടും ജീവിക്കുന്ന നാളുകളിലാണ് സൈനബ് രോഗശയ്യയിലായത്. രണ്ടുമൂന്നുവർഷം ഒരേ കിടപ്പായിരുന്നു.'' സൈനബിന്റെ കഠിനാധ്വാനത്തിൽ മുപ്പതിനായിരം പുസ്തകങ്ങൾ കേടുകൂടാതെ ആ ചെറിയ വീട്ടിൽ സംരക്ഷിച്ചുപോരുന്നുണ്ട്. ഒലീവ്കായ എന്ന കഥയിൽ 'മുല്ലപ്പൂവിപ്ലവ'ത്തിന്റെ ആശയും ആധിയുമെല്ലാം ഇതൾ വിരിയുന്നു. നിസാർ ഗബ്ബാനിയുടെ വിപ്ലവകവിതയെപ്പറ്റി സംസാരിക്കുന്ന ഫാദിയും ഹനയും ചുറുചുറുക്കുള്ള യൗവനത്തിന്റെ പ്രതീകങ്ങളാണ്.
'അഖ്ലാക്കിന്റെ മുഖം' എന്ന കഥ കേരളത്തിലെ ഉൾനാടൻ ഗ്രാമജീവിതത്തെ ആഖ്യാനം ചെയ്തു കൊണ്ടാണ് തുടങ്ങുന്നത്.ഈ ആദ്യഭാഗം ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി ഒമ്പത് എന്ന തലക്കെട്ടിലാണ്.രണ്ടാം ഭാഗം ഉത്തരേന്ത്യയിലെ പശുരാഷ്ട്രീയത്തിന്റെ ഭീകരതയെപ്പറ്റി പറയാതെ പറയുന്നു.രണ്ടായിരത്തി പതിനഞ്ച് എന്നാണ് തലക്കെട്ട്. അങ്ങാടി ജംഗ്ഷൻ എന്ന കഥയിൽ ഫൈസുവും സുമിത്രയും അവരുടെ കുടുംബങ്ങളുമെല്ലാം ചേർന്നുള്ള സാധാരണ ജീവിതങ്ങളിലൂടെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങൾ വരച്ചിടുന്നു.
മീര എന്ന വേലക്കാരിപ്പെൺകുട്ടിയെപ്പറ്റിയുള്ള ഉൽകണ്ഠകളിലൂടെ സ്ത്രീസുരക്ഷയെയും നഗരജീവിതത്തിലെ ഒറ്റപ്പെടലുകളെയും പറ്റി 'നഗരച്ചൂട് ' സംസാരിക്കുന്നു. മനുഷ്യ സ്നേഹിയായും വിപ്ലവകാരിയായും അവധൂത ജീവിതം നയിച്ച് തിരോധാനം ചെയ്ത സെയ്തുക്കയുടെ നിസ്സഹായമായ തിരിച്ചുവരവിനെപ്പറ്റി 'സെയ്തുമുഹമ്മദ് സ്മാരക ഗ്രന്ഥശാല ' എന്ന കഥയിൽ പറയുന്നു.സായാഹ്നവിനോദമെന്ന നിലക്ക് സ്ത്രീവാദത്തെ ഉപയോഗിക്കുന്ന മധ്യവർഗത്തെ വിമർശനവിധേയമാക്കുന്നു #Me too എന്ന കഥ. വൃക്ക വിൽക്കാൻ നിർബന്ധിതനാവുന്ന ജോസഫിന്റെ വേവും ചൂടുമാണ് ' പോസിറ്റീവ് ' എന്ന കഥ. 'പോളിത്തീൻ കവറിൽ ഭദ്രമായി പൊതിഞ്ഞ വൃക്ക മേശപ്പുറത്തുവെച്ച് ഡോക്ടർക്ക് അഭിമുഖമായി ഇരിക്കുമ്പോൾ കൺസൾട്ടിങ് റൂമിന്റെ ചുവരിൽ തൂക്കിയിരുന്ന മനുഷ്യചിത്രത്തിൽ ജോസഫിന്റെ കണ്ണുകൾ അറിയാതെ ചെന്നു തറച്ചു. യേശുവിന്റെ ക്രൂശിതരൂപത്തോട് സാദൃശ്യമുള്ള ആ ചിത്രം ഏതോ മരുന്നുകമ്പനിയുടെ വകയായിരുന്നു." ഇത്തരത്തിലുള്ള എഴുത്തുകൊണ്ട് വായനക്കാരെ കൂടെ നടത്താൻ കഥാകൃത്ത് ശ്രദ്ധിക്കുന്നു. ആഖ്യാനത്തിലെ സൂക്ഷ്മതയും സന്ദർഭസൃഷ്ടിയിലെ ഔചിത്യവും സലീമിന്റെ കഥാഖ്യാനത്തെ ഭദ്രമാക്കുന്നു. Rating: [5 of 5 Stars!] |