ഹൈക്കു കവിതകൾപോലെ ജീവിതം പറയുന്ന വരികൾ. പ്രണയത്തെ ജീവിതത്തോടു ചേർത്തുവെച്ച് പാടിയ ഹൃദയസ്പന്ദനങ്ങൾ.ഇതിൽ വിരഹമുണ്ട്. വേദനയുണ്ട്. ആഴമേറും അനുഭൂതിയുണ്ട്. രാഷ്ട്രീയവും നിലപാടുകളുമുണ്ട്. ആറ്റിക്കുറുക്കിയ വാക്കുകളിലൂടെ അതെല്ലാം ഒഴുകിവരുമ്പോൾ ചെറുതിലും വലുതായ ചിലത് അതിൽ ധ്വനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ കവിതയെന്നു വിളിക്കാം.ജീവിതത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളെ തൊടുന്നിടത്താണ് കവിത. അത് കുറച്ചുകൂടി ആഴത്തിലേക്കും ആകാശത്തിലേക്കും കണ്ണായി മാറുന്നു. ആ കാഴ്ചയിൽ നാം ഉറച്ചും ഉറപ്പിച്ചും പറഞ്ഞതെല്ലാം മൗനമായിപ്പോകുന്നു. ഒരൊറ്റ കാഴ്ചയിൽ മങ്ങിപ്പോയ നമ്മുടെ കണ്ണുകളെ അത് തെളിഞ്ഞ കാഴ്ചയിലേക്ക് വീണ്ടെടുക്കുന്നു. നാം ചിന്തിച്ചതിനോടും അറിഞ്ഞതിനോടും ഒപ്പം മറ്റു ചിലതുകൂടി കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് അതോർമ്മിപ്പിക്കുന്നു. ഇത്രയും ചെയ്യാൻ സൂര്യയ്ക്ക് കഴിയുന്നുണ്ടെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ അനുഭവം.-ഷൗക്കത്ത് Rating: [5 of 5 Stars!] |