ബെന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി മഞ്ഞവെയിൽ മരണങ്ങൾ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.\r\n\r\nസൈബർ ലോകത്തിലെ പ്രധാന സങ്കേതങ്ങളായ ഈ-മെയിൽ, ഓർക്കുട്ട്, ഫേസ്ബുക്ക് എന്നതൊക്കെ, സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് നോവലിൽ. കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളായിത്തന്നെ ഇതെല്ലാം അവതരിക്കപ്പെട്ടിരിക്കുന്നു. വ്യാഴച്ചന്ത എന്ന സൌഹൃദക്കൂട്ടവും കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന മുഖ്യഘടകമാണ്. വ്യാഴച്ചന്തയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ബന്യാമിനെപ്പോലെ തന്നെ ബഹറിനിൽ ജോലി ചെയ്യുന്ന അനിൽ വേങ്ങോട്, നട്ടപ്രാന്തൻ (സജു), സലിം, സുധിമാഷ്, ബിജു, നിബു എന്നീ സുഹൃത്തുക്കളാണ്. ജീവിച്ചിരിക്കുന്നവർ ഏതെങ്കിലുമൊരു കഥയിൽ കഥാപാത്രങ്ങളായി വരുന്നത് സാഹിത്യലോകത്ത് ഇതാദ്യമൊന്നുമല്ല. പക്ഷെ അവരൊക്കെയും കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത്രയേറെ പ്രാധാന്യം കൈവരിക്കുന്നത് ആദ്യമായിട്ടാകാനാണ് സാദ്ധ്യത. വ്യാഴച്ചന്തക്കാർ പലരുമായും നേരിട്ട് പരിചയവും അടുത്ത സൌഹൃദവും ഉണ്ടെന്നുള്ളതാണ് വായനയിൽ പ്രത്യേകമായി എന്നെ ആഹ്ലാദിപ്പിച്ചത്. ഒരു ബഹറിൻ യാത്രയ്ക്കിടയിൽ സമാനമായ ഒരു വ്യാഴച്ചന്തയിൽ കഥാകൃത്ത് അടക്കമുള്ള ഈ സുഹൃത്തുക്കൾക്കൊപ്പം പങ്കാളിയാകാൻ സാധിച്ചിട്ടുണ്ടെന്നുള്ളത് അതീവ സന്തോഷത്തോടെ സ്മരിക്കുന്നു.\r\n\r\nസ്വന്തം സൌഹൃദവലയത്തിൽ ഉള്ള ആരെങ്കിലുമൊക്കെ ഒരു നോവലിൽ അതീവ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി വരുന്നത് എനിക്കാദ്യത്തെ അനുഭവമാണ്. അവർക്കെങ്ങനെയായിരുന്നു ആ അനുഭവം എന്നറിയാൻ വല്ലാത്തൊരു ആഗ്രഹവും ആകാക്ഷയും ജനിക്കുകയുണ്ടായി. വ്യാഴച്ചന്തക്കാരിൽ ഒന്നുരണ്ട് പേരോടെങ്കിലും അത് ചോദിച്ച് മനസ്സിലാക്കണമെന്ന് തോന്നിയപ്പോൾ, ഈ-മെയിൽ എന്ന സങ്കേതം തന്നെ പ്രയോജനപ്പെടുത്തി. അനിൽ വേങ്ങോടിനോടും നട്ടപ്പിരാന്തനോടും ഇതേപ്പറ്റി കുറച്ച് ചോദ്യങ്ങൾ തൊടുത്തു. അവർ അതിന് അയച്ചുതന്ന മറുപടികൾ ഇവിടെ പങ്കുവെക്കുന്നു. Rating: [5 of 5 Stars!] |