reviewed by Muhammed Jabir Date Added: Wednesday 22 Apr 2026

▪️സ്ത്രീ കേന്ദ്രീകൃതമായ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും കെ അർ മീരയുടെ ആരാച്ചാർ വായിക്കാൻ തുടങ്ങുമ്പോൾ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വായനാനുഭവം പ്രതീക്ഷിച്ചിരുന്നു. 52 ചാപ്റ്ററുകളിലായി 552 പേജുകൾ വ്യാപിച്ചുകിടക്കുന്ന പുസ്തകം വായിച്ചു തീർന്നപ്പോൾ ആ പ്രതീക്ഷകൾ ഒട്ടും അസ്ഥാനത്തായില്ല എന്ന് തന്നെ പറയാം. ചേതന ഗൃദ്ധാമല്ലിക് എന്ന 22 കാരിയായ ആരാച്ചാരിലൂടെ കൊൽക്കത്തയുടെ 2400 വർഷത്തെ ചരിത്രത്തിലൂടെ ഇതൾ വിരിയുന്ന കഥയാണ് കെ ആർ മീര പറയുന്നത്. മൺമറഞ്ഞു പോയ ചരിത്രത്തിന്റെ ഓർമകളാണ് ഥാക്കുമായുടേയും അവരുടെ മകൻ ഫണിഫൂഷൻ ഗൃദ്ധാമല്ലിക്കിന്റെയും അദ്ദേഹത്തിന്റെ മകൾ ചേതന ഗൃദ്ധാമല്ലിക്കിനേയും ശക്തി. ചരിത്രവും കഥയും വർത്തമാനകാലവും എല്ലാം സമന്വയിപ്പിച്ച ഒരു ആഖ്യാന ശൈലിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന് 400 വർഷങ്ങൾക്ക് മുമ്പേ ആരാച്ചാർമാരായിരുന്ന ഗൃദ്ധാമല്ലിക് കുടുംബത്തിന്റെ കഥ പറയുമ്പോൾ വർത്തമാനകാലത്തേക്കാൾ പ്രാധാന്യം ഭൂതകാലത്തിന് വരുന്നതിൽ അദ്ഭുതപ്പെടാനില്ല.\r\n\r\n▪️451 തൂക്കിക്കൊലകൾ നടത്തിയിട്ടുള്ള 88 വയസ്സായ ഫണിഫൂഷൻ ഗൃദ്ധാമല്ലിക് എന്ന ആരാച്ചാർ നിരവധി വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു തൂക്കിക്കൊലയ്ക്ക് നിയോഗിക്കപ്പെടുന്നതും കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ അദ്ദേഹത്തിന്റെ മകളായ ചേതന അടുത്ത ആരാച്ചാരാകാൻ നിർബന്ധിക്കപ്പെടുന്നതുമാണ് നോവലിന്റെ കഥാപശ്ചാത്തലം. ഥാക്കുമായും അച്ഛനും പറഞ്ഞുകൊടുത്ത കഥകളിലൂടെ തന്റെ കുടുംബത്തിന്റെയും കൊൽക്കത്തയുടേയും തന്നെ ചരിത്രം മന:പാഠമാക്കിയ ചേതനയുടെ സംഭാഷണങ്ങളിലൂടെയും ഓർമകളിലൂടെയും നോവൽ വികസിക്കുന്നു. സഞ്ജീവ്കുമാർ മിത്ര എന്ന ജേർണലിസ്റ്റ് അടക്കം ചേതനയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ഓരോ പുരുഷൻമാരും അവളോട് ചെയ്തതിന്റെ പ്രതികാരം അവൾ നിർവഹിക്കുന്നത് രോമാഞ്ചത്തോടെയല്ലാതെ വായിക്കാനാവില്ല .സത്യത്തിൽ ഭാരതത്തിലെ ഓരോ സ്ത്രീയും പുരുഷനും ഈ നോവൽ വായിക്കണം. തന്റെ ശക്തി എന്തെന്ന് മനസ്സിലാക്കുവാൻ സ്ത്രീക്കും തന്റെ അഹന്തയുടെ വേര് മുറിക്കാൻ പുരുഷനും അത് സഹായകമാകും.\r\n\r\n▪️സോനാഗച്ചി എന്ന ബേഷ്യാത്തെരുവിനും നീംതലഘട്ട് എന്ന ശ്മശാനഭൂമിക്കും സമീപത്തുള്ള ചേതനയുടെ വീട് ഒരുപാട് തലമുറകളുടെ ഓർമകൾ ഉറങ്ങുന്നതാണ്. ചേതന, അച്ഛൻ ,ഥാക്കുമാ, മാ , കാക്കു , രാമുദാ, സഞ്ജീവ്കുമാർ മിത്ര എന്നീ പ്രധാന കഥാപാത്രങ്ങളോടൊപ്പം അവിശ്വസനീയതയും അമ്പരപ്പും വേദനയും സമ്മാനിക്കുന്ന സർക്കാർ മാമൻ, നീഹാരിക, ദേവി മാനസ , കാലാ പിതാമഹൻ , നരേൻ ദാക്കട്ട് , യതീന്ദ്രനാഥ് ബാനർജി തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ പര്യാപ്തമാണ്. ആരാച്ചാരുടെയും തൂക്കിക്കൊലകളുടേയും ദീർഘമായ കഥകൾ പറയുമ്പോഴും വധശിക്ഷയുടെ ശരിതെറ്റുകളെക്കുറിച്ച് നേരിട്ട് ഒരിടത്തും നോവലിൽ പരാമർശിക്കുന്നില്ല. രാജ്യത്തിന്റെ നിലനില്പിന് വധശിക്ഷ അത്യാവശ്യമാണെന്ന് ഥാക്കുമായും ഫണിഫൂഷനും വാദിക്കുമ്പോൾ അത് സ്വന്തം കാര്യലാഭത്തിനാണ് സഞ്ജീവ് കുമാറും മീഡിയയും ഉപയോഗിക്കുന്നത്. എന്നാൽ അതിനോടെല്ലാം നിസ്സംഗ മനോഭാവം പുലർത്തുന്ന ചേതനയുടെ സ്വഭാവത്തിനും ചിന്താസരണിക്കും പടിപടിയായി ഉണ്ടാകുന്ന മാറ്റം നോവലിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.\r\n\r\n▪️ ഈ നോവൽ വായിച്ചു കഴിയുമ്പോൾ കഴുത്തിലെ മൂന്നും നാലും കശേരുക്കൾക്കിടയിൽ കുടുങ്ങുന്ന ആരാച്ചാരുടെ കയർ കുരുക്ക് ചിലർക്കെങ്കിലും സ്വന്തം കഴുത്തിൽ കുടുങ്ങിയതായി അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രമാണ്. കാരണം ഇവിടെ മീര പുരുഷനെയല്ല അവന്റെ താൻ ആണും നീ വെറും പെണ്ണും മാത്രമാണെന്ന അഹന്തയുടെ കഴുത്തിലാണ് കുരുക്കിട്ട് മുറുക്കുന്നത്. ആ കുരുക്ക് ഈ നാടിന്റെ ,സ്ത്രീയും പുരുഷനും ഭിന്ന ലിംഗക്കാരുമടങ്ങുന്ന നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ്. കാരണം സ്ത്രീയെ വില കല്പിക്കാത്ത ഒരു സമൂഹത്തിനും നിലനില്ക്കാനാവില്ല എന്നത് പരമമായ സത്യം മാത്രമാണ്. അപ്പോഴും ദേവി ദുർഗ ആദരിക്കപ്പെടുമ്പോൾ ചവിട്ടിത്താഴ്ത്തപ്പെടുന്ന ദേവി മാനസയുടെ പ്രതീകം പലതും നമ്മോട് വിളിച്ച് പറയുന്നുമുണ്ട്. എന്തുകൊണ്ടും ഞാൻ ഇതുവരെ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയുടെ ഒപ്പമാണ് ആരാച്ചാരുടെ സ്ഥാനം.

Rating: 5 of 5 Stars! [5 of 5 Stars!]