reviewed by null Date Added: Saturday 18 Nov 2017

ഹൃദയത്തില്‍, മരണങ്ങള്‍ വിടവുകള്‍ വീഴ്ത്തുന്നതും വളരുന്നതും നോക്കി നോക്കി നില്‍ക്കുന്ന നേരത്താണ്, ഒരു പുസ്തകം വായിച്ചത്. സുഹൃത്തു കൂടിയായ രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’.ആദ്യവായനയിൽ ഞാൻ കപിലവസ്തുവിൽ വണ്ടിയിറങ്ങി പകച്ചു നിൽക്കുകയായിരുന്നു.ഒരു തകർന്ന സാമ്രാജ്യത്തിന്റെ പടിവാതിൽക്കൽ... അതുവരെ പരിചിതമെന്നു തോന്നിയ മുഖങ്ങളിലെല്ലാം, ഭാവം പകർന്ന് മറ്റൊന്നാകുന്നതു കണ്ട് അമ്പരന്ന്...ഇന്നിപ്പോൾ കപിലവസ്തുവിലെ ഗതികെട്ടലയുന്ന കാറ്റിൽ,രോഹിണിയുടെ അലറിപ്പായുന്ന ആർത്തനാദങ്ങളിൽ,സംന്യാസത്തിന്റെ ഇരുട്ടു വീണു കെട്ടു പോയ രാജസത്തിളക്കങ്ങളിൽ,പ്രണയം ഊർന്നുവീണ വീർപ്പുമുട്ടുന്ന ശ്വാസനാളികകളിൽ,അലഞ്ഞലഞ്ഞ് നടപ്പാണ്....വായന ഒരു ജീവിതാനുഭവം ആണെന്ന് ഞാനും ബുദ്ധനും വീണ്ടും ഓർമിപ്പിച്ചു. വായിച്ചെണീക്കുന്നേടത്തു നിന്നും മനസ്സിലാഴ്ന്ന കഥാപാത്രങ്ങളുമായി ഒരു തുടർ ജീവിതാനുഭവം.ബുദ്ധനെയേ കണ്ടിരുന്നുള്ളൂ ഇതുവരെ. സിദ്ധാർത്ഥനെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഒരു ടിപ്പിക്കൽ പലായനം എന്നതിനപ്പുറത്ത് ഒരാഴവും ഉണ്ടായിരുന്നില്ല.കപിലവസ്തു എന്ന രാജ്യം മറ്റേതൊരു രാജ്യവും പോലെ ഒന്ന്.എന്നാൽ ഇന്നങ്ങനെയല്ല. കല്യാണിയുടെയും കമലയുടെയും ഗോപയുടെയും കൂടിയാണ് ഇന്ന് എനിക്ക് കപിലവസ്തു. ബോധിവൃക്ഷവും ബോധവും നേരെയാക്കുന്ന നാട്.ബുദ്ധകേന്ദ്രീകൃതമായ ചിന്തകൾക്കപ്പുറത്തു ബുദ്ധന്റെ നാടു കേന്ദ്രീകരിച്ചൊരുൾച്ചേരൽ വേറിട്ട ഒന്നാണ്.രാജേന്ദ്രൻ എടത്തുംകര എന്ന പുതിയ ഒരെഴുത്തുകാരൻ തന്റെ ആദ്യനോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ സ്വന്തം നില അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.ബുദ്ധൻ പോലൊരു ആശയത്തെ സമീപിക്കുമ്പോൾ, ഏതു നിലപാടെടുക്കും എഴുത്തുകാരൻ എന്നത് ഒരു വിഷയം തന്നെയാണ്. എനിക്ക് തോന്നുന്നത് രാജേന്ദ്രൻ ഇവിടെ കമലയാണ്. കമല തന്നെയാണ്. പൂപ്പരുത്തിയുടെ കൊമ്പുലയ്ക്കുന്ന ചിരിയുള്ള കമല! അവളുടെ ധൈഷണികയുക്തി രാജേന്ദ്രന്റെ യുക്തി തന്നെയാണ്.കരിങ്കൽത്തൂണുകളുടെ വിടവിലൂടെ, ദൂരത്തായി മരവിച്ചു കിടക്കുന്ന രാഹുലന്റെ ശരീരം കണ്ടു കൊണ്ട് "നമ്മുടെ മകൻ മരിച്ചു " എന്ന് കുറ്റപ്പെടുത്തൽ പോലെ ഭർത്താവിനോട് പറയാൻ ശ്രമിക്കുന്ന ഗോപ. അച്ഛനോട് പറയാൻ "എനിക്ക് എന്റെ അവകാശം വേണ"മെന്ന് മകനെ പറഞ്ഞു പഠിപ്പിച്ച് പരാജയപ്പെട്ടവൾ..."മഗധയിൽ ബിംബിസാരൻ ദയയോടെ സമ്മാനിച്ച വേണുവ നത്തിൽ അയാളിപ്പോഴും ഇല്ലേ തേലംഗാ" എന്ന് ചോദിക്കാൻ ചങ്കൂറ്റമുള്ള കമല. ജീവൻ പൊടിക്കാത്ത തനുസ്തരങ്ങളിൽ തടവി, എനിക്കൊരു ഗർഭപാത്രമുണ്ടെന്ന് ഉറക്കെ പറഞ്ഞവൾ...ബുദ്ധൻ എന്ന വൈദ്യുതാലിംഗനത്തിൽ, അകന്നുപോകുന്ന പ്രണയത്തിൽ, കുഴഞ്ഞ മണ്ണിൽ പുതഞ്ഞു കിടന്ന കല്യാണി._ശരണമന്ത്രങ്ങളിൽ കപിലവസ്തു കുതിരുന്നത്, തിരിച്ചറിയാതെ പോയ നിസ്സഹായയായ കാമുകി...എന്തിന്, വിഹാരത്തിന് പുറത്ത് കരുണ യാചിച്ചു നിൽക്കുന്ന കപിലവസ്തുവിലെ ഓരോ പെണ്മയും ._ഭിക്ഷുണീസംഘത്തിന്റെ നിയമാവലികൾക്കകത്തുകൂടി മാത്രം തുറന്ന വാതിൽ - അമ്മമഹാറാണിക്ക്!ജീവൻ വെടിയും എന്ന ഭീഷണങ്ങളിലും ഇളകാത്ത ബുദ്ധന്റെ കല്പന പതിച്ചവരിൽ അമ്മയും...!അഭയം തേടി വന്ന പെൺകൂട്ടത്തിലേയ്ക്ക് ചീവരങ്ങളും മുണ്ഡിത ശിരസ്സുകളും സമ്മാനിച്ച ബുദ്ധൻ!അന്തസ്സിന് മുറിവേറ്റ പെണ്മയുടെ ഘോഷയാത്രയാണ് 'ഞാനും ബുദ്ധനും ' നിറയെ. ജ്ഞാനം കൊണ്ട് ലോകം നേടിയ ബുദ്ധനിൽ പ്രതീക്ഷ വച്ച് പരാജയപ്പെട്ട ആശ്രയങ്ങൾ...ഈ സഹോദരനെയും കാണാതിരിക്കുക വയ്യ... സ്വയംവരം തൊട്ടേ പെങ്ങൾക്ക് തെറ്റിയെന്നു വിശ്വസിച്ചവൻ...ഭർത്തൃവിഹാരത്തിൽ പരിചാരികയും ഭിക്ഷുണിയുമായി, ഏഴാം വയസ്സിൽ സന്യാസിയായ സന്താനത്തെ കാണുക പോലുമാവാതെ തകർന്ന പെങ്ങളെയോർത്ത് സർവാങ്കത്തിലും തളർന്ന ദേവദത്തൻ....മനസ്സാൽ പലവട്ടം ബുദ്ധനെ കൊന്നിട്ടായാലും പെങ്ങളെ നേടണമെന്നു കരുതിയവനുപോലും, രക്ഷയായിനി ചീവരമേയുള്ളൂ എന്ന കോകാലികന്റെ ചിന്ത, ഒരേ സമയം ബുദ്ധന്റെ വൈദ്യുതാലിംഗനത്തിന്റെ മൂർച്ഛിച്ച രൂപവും കഥയുടെ സന്ദേശവുമാണ്.രാഹുലന്റെ മരണത്തിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു, 'ഞാനും ബുദ്ധനും ' .എന്നാൽ കപിലവസ്തുവാകട്ടെ, ഒരു ആനിമേഷൻ ചിത്രത്തിലെന്നപോലെ പുതുതായി ഉയരുകയാണ്.പരാജിതരുടെനാട്... രക്തബന്ധങ്ങൾ നിലവിളിക്കുന്ന നിരാശ്രയങ്ങളുടെ ഭൂമി...ബോധിച്ചുവട്ടിലും തണൽ പൊള്ളുന്ന, പുതിയ കപിലവസ്തു.... കോകാലികന്‍റെ ചിന്തയാണിപ്പോള്‍ മനസ്സില്‍ ബാക്കിയാകുന്നത്. ആശ്വാസമാകുന്നത് ചീവരം മാത്രം...

Rating: 5 of 5 Stars! [5 of 5 Stars!]